Tuesday, March 20, 2012

വിലക്കെടുക്കാത്ത കളിപ്പാട്ടങ്ങള്‍

വിലക്കെടുക്കാത്ത കളിപ്പാട്ടങ്ങള്‍
Add caption
ആളുകള്‍ കൂടിയ ചന്തയില്‍
അയാള്‍ വിളിച്ചുകൂവി,
"കളിപ്പാട്ടങ്ങള്‍,കളിപ്പാട്ടങ്ങള്‍"
മനുഷ്യാരവങ്ങള്‍ക്കിടയില്‍
ആ വൃദ്ധന്‍റെ ജല്‍പ്പനങ്ങള്‍
വൃഥാവിലായി.
നെറ്റിയിലടിഞ്ഞ വിയര്‍പ്പുതുള്ളികള്‍
തുടച്ചുമാറ്റി വീണ്ടുമയാള്‍
വിളിച്ചു കൂവിക്കൊണ്ടേയിരുന്നു,
"കളിപ്പാട്ടങ്ങള്‍, കളിപ്പാട്ടങ്ങള്‍"

വഴിയാത്രക്കാരില്‍ ചിലര്‍ അയാള്‍ക്ക്‌ ചുറ്റുംകൂടി
നിരത്തിവച്ചിരിക്കുന്ന അഞ്ചുപാവകളില്‍
അവരുടെ കണ്ണുകള്‍ പരത്തിനടന്നു.
വൃദ്ധന്‍റെ കണ്ണുകളില്‍ ആശ്വാസത്തിന്റെ തിളക്കം
അയാള്‍ എഴുന്നേറ്റു.

യാത്രക്കാര്‍ പാവകള്‍ക്കരികിലേക്ക് വന്നു
കളിപ്പാട്ടങ്ങളുടെ കൈയും കാലും
അവര്‍ പിടിച്ചുനോക്കി.
പാവകളെ ഓരോന്നായി മാറ്റിനിര്‍ത്തി
അവരതിനു ചുറ്റും നടന്നുനോക്കി,
താണും ചെരിഞ്ഞും കുനിഞ്ഞും
അതിന്റെ കണ്ണും മൂക്കും വായും
അവര്‍ പരിശോധിച്ചു, മതി വരുവോളം.

സ്വയം പിറുപിറുത്തും
പരസ്പരം എന്തോ പറഞ്ഞും
ചിലര്‍ തിരിച്ചുപോയി,
മറ്റുചിലര്‍ ആലോചനയോടെ അവിടെ നിന്നു
" ഏതെങ്കിലും ഒന്നിനെയെങ്കിലും"
ദൈന്യതയുടെ തളര്‍ന്ന ശബ്ദത്തില്‍
ആ വൃദ്ധന്‍ പിന്നെയും വിളിച്ചു
കൂവിക്കൊണ്ടേയിരുന്നു
വീണ്ടും "കളിപ്പാട്ടങ്ങള്‍, കളിപ്പാട്ടങ്ങള്‍"

മറ്റൊരു വഴിയാത്രക്കാരന്‍
കളിപ്പാവള്‍ക്കരികിലേക്കു വന്നു
അതിലൊന്നില്‍ അയാളുടെകണ്ണുകളുടക്കി
ആ കച്ചവടം നടന്നു.

ആശ്വാസത്തിന്റെ ഒരുതിരി വെട്ടവുമായി
ആ വൃദ്ധന്‍ നടന്നു നീങ്ങി
ജീവനുള്ള തന്റെ ബാക്കി, നാലു
കളിപ്പാവകളെയും കൊണ്ട്
ഉവ്വ്,
അതയാളുടെ പെണ്‍മക്കളായിരുന്നു
ആരും,
വിലക്കെടുക്കാത്ത കളിപ്പാട്ടങ്ങള്‍.

6 comments:

  1. കളിപ്പാട്ടവും കൊടുത്ത് പണവും എണ്ണിക്കൊടുത്താലേ വിറ്റു പോകൂ എന്നാണ് വിവാഹമാര്‍ക്കറ്റിലെ കച്ചവടരീതി.

    ReplyDelete
  2. ആശ്വാസത്തിന്റെ ഒരുതിരി വെട്ടവുമായി
    ആ വൃദ്ധന്‍ നടന്നു നീങ്ങി
    ജീവനുള്ള തന്റെ ബാക്കി, നാലു
    കളിപ്പാവകളെയും കൊണ്ട്
    ഉവ്വ്,
    അതയാളുടെ പെണ്‍മക്കളായിരുന്നു
    ആരും,
    വിലക്കെടുക്കാത്ത കളിപ്പാട്ടങ്ങള്‍.

    പതിവ് രീതി മാറി നല്ലോരാശയവുമായി വന്നല്ലോ... നന്നായി....
    എഴുത്ത് തുടരട്ടെ...

    സുഹൃത്തെ... നന്മകള്‍ നേരുന്നു...

    ReplyDelete
  3. പെണ്‍മക്കള്‍ ശാപമാണെന്ന് വിശ്വസിക്കുന്നയാളാണോ ആ കച്ചവടക്കാരന്‍. പെണ്‍ കുട്ടികള്‍ ഭാവിയില്‍ മുടക്കാ ചെരക്കുകള്‍ ആവാതിരിക്കാനാവും അയാള്‍ കുഞ്ഞിലെ അവരെ വില്‍പനക്ക്‌ വെച്ചത്‌. പെണ്‍ കുഞ്ഞുള്ള അച്ഛന്‌റെ വേദനകള്‍ വരികളില്‍ നിഴലിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കവിതയില്‍ എന്തൊക്കേയോ ഉണ്‌ട്‌ എന്ന് തോന്നി... ആശംസകള്‍

    ReplyDelete
  4. ആരുടെ ഒക്കെയോ ചരടില്‍ കളിക്കുന്ന പാവകള്‍ ആണ് മനുഷ്യന്‍ ...ചിരികള്‍ അവര്‍ക്ക് വേണ്ടി .... ചിന്തകളും... ധന്യ നന്നായിട്ടുണ്ട്

    ReplyDelete
  5. ഇത്രയും നല്ല വായന ഇവിടെ നിന്നും ആദ്യമായാണ്‌., തുടര്‍ന്നും ഇങ്ങനെ ഉള്ളത് തരുക.

    ReplyDelete
  6. ധന്യാ...സൂപ്പര്‍ മുന്‍പ്‌ വായിച്ചതെങ്കിലും....

    ReplyDelete