Wednesday, June 20, 2012

ജാലക കാഴ്ചയിലെ സ്വപ്നവര്‍ണ്ണങ്ങള്‍
__________________________________________ 


 ജാലകകാഴ്ചകളിലേക്ക് കണ്ണോടിക്കവേ മനസ്സൊരു കളിവള്ളം പോലെ ഒഴുകുകയായിരുന്നു. ഇന്നലെ ഉറങ്ങാന്‍ കിടന്നത് ഒരുപാട് വൈകിയായിരുന്നു. അതിനാല്‍ ഉണരാന്‍ ഇന്നിത്തിരി വൈകുകയും
ചെയ്തു .

പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞു പുറത്തെ കാഴ്ചയിലേക്ക് പാദങ്ങള്‍ വച്ചപ്പോള്‍ എങ്ങുനിന്നെന്നറിയാത്തൊരു കുളിര് വന്നു മൂടിയിരിക്കുന്നു .തുളസിത്തറയിലെ തുളസിക്ക് ഇത്തിരി വാട്ടമുണ്ടോ. ഇറയത്തെ പടിക്കു മുന്നിലിരുന്ന കിണ്ടിയില്‍ നിന്നും വെള്ളമെടുത്ത് തുളസിക്ക് പകര്‍ന്നപ്പോള്‍ ഒരു നവവധുവിനെ പോലെ തുളസീദളങ്ങള്‍ നാണിച്ചു മുഖം കുനിച്ചു . ഒരു തളിരില നുള്ളി തലയില്‍ വച്ച് , പിന്നെ ഞാന്‍ ഓടുകയായിരുന്നു.

അമ്പലത്തിലേക്കുള്ള യാത്രയില്‍ എന്നും കൂട്ടുവരേണ്ടാതാണല്ലോ ജിഷ്ണുവേട്ടന്‍. നേരത്തെ പോയോ എന്തോ. ഇല്ല, വൈകുന്നതല്ലാതെ നേരത്തെ എന്നൊരു വാക്ക് ആളുടെ അജണ്ടയില്‍ ഇല്ല , അപ്പോള്‍ അതിനു സാധ്യതയില്ല.


 എരിഞ്ഞിമര ചുവട്ടില്‍ നിറയെ പൂക്കള്‍ വീണു കിടക്കുന്നു. പുലര്‍ച്ചെ അതെല്ലാം പെറുക്കിയെടുത്തു മാലകോര്‍ക്കാന്‍ ഇരിക്കാറുണ്ട്. വല്ലാത്തൊരു മണമാണ് എരിഞ്ഞി പൂക്കള്‍ക്ക് . പാമ്പുകള്‍ക്ക് ഇഷ്ടാണത്രേ എരിഞ്ഞി പൂക്കളുടെ തീക്ഷ്ണഗന്ധം. സന്ധ്യക്ക് ശേഷം എരിഞ്ഞിയുടെ കീഴെ പോകരുതെന്ന് അച്ഛമ്മ എന്നും പറയാറുണ്ട്‌. കൊഴിഞ്ഞു വീണ ഒരുപിടി പൂക്കള്‍ കൈയ്യിലെടുത്ത് അതിന്‍റെ ഗന്ധം ആസ്വദിച്ചു നില്‍ക്കുമ്പോഴാണ് ബാലന്‍ വല്യച്ഛന്റെ ചെമ്പരത്തി വേലിക്കരികില്‍ ഒരു തല കണ്ടത്..

വരവറിയിക്കാന്‍ എന്നും മൂളുന്ന പാട്ടിന്‍റെ വരികള്‍ ഇല്ല ഇന്ന്.. മുഖത്തെ തെളിച്ചത്തിനും മങ്ങലേറ്റിരിക്കുന്നു.

“ എന്താ ജിഷ്ന്വേട്ടാ സുഖമില്ലേ ?”
“ഇന്നലെ മുതല്‍ പരമസുഖാ.. എന്താ തനിക്ക് വേണോ കുറച്ച്..”
 "എന്‍റെ കാവിലമ്മേ ഇതെന്തു പറ്റിയതാ എന്നോടെന്തിനാ ദേഷ്യപ്പെടുന്നെ..”?
“നീയെന്താ ഇന്നലെ ഡാന്‍സ് ക്ലാസിനു പോകാത്തത് ? ഒന്നര മണിക്കൂറാ നിന്നെ കാത്തത് അറിയാമോ ?
"ഹോ അതിനാണോ മുഖമിങ്ങനെ വീര്‍പ്പിച്ചേ.. എനിക്ക് വയ്യായിരുന്നു.. കാലിനൊരു... “
മുഴുമിപ്പിക്കാന്‍ വിട്ടില്ല ജിഷ്ന്വേട്ടന്‍ .
“ നിര്‍ത്ത്.. മതി കള്ളം പറഞ്ഞതും നാടകം കളിച്ചതും..ഞാനറിഞ്ഞു ഇന്നലെ പെണ്ണ്കാണാന്‍ വന്ന വിവരമൊക്കെ”

ഇനിയെന്തു പറഞ്ഞിട്ടും കാര്യമില്ല, മൌനം തന്നെയാണ് നല്ലത്..എരിഞ്ഞിയുടെ ഗന്ധവും പേറി മെല്ലെ തഴുകിപ്പോകുന്ന കാറ്റിന് അപ്പോള്‍ ജിഷ്ണുഏട്ടന്റെ മണമായിരുന്നോ... എത്ര നേരം അങ്ങനെ നിന്നൂന്നറിയില്ല.

പാവം, ഒരുപാട് സ്നേഹിക്കുന്നുണ്ട് തന്നെ. ഇത്തിരി മുന്ശുണ്ടി ഉണ്ടെങ്കിലും മനസ്സ് നിറയെ സ്നേഹം മാത്രേയുള്ളൂന്നു അറിയാം . അല്ലെങ്കില്‍ ഈ തിരക്കുകള്‍ക്കിടയിലും ഓടി വരില്ലല്ലോ.
 
പെണ്ണ് കാണാന്‍ വരുന്ന വിവരം പോലും താനറിഞ്ഞിരുന്നില്ല. ഡാന്‍സ് ക്ലാസിനു പോകാന്‍ തയ്യാറാകുമ്പോഴാണ് മാളു ഏടത്തി പറഞ്ഞത് മഹിയെട്ടന്റെ കൂട്ടുകാരന്‍റെ അനിയന്‍ പെണ്ണ് കാണാന്‍ വരുന്നുണ്ടെന്ന്.. വിവരം അറിയിക്കാനുള്ള സാഹചര്യം പോലും ഇല്ലാത്ത അവസ്ഥയിലായിപ്പോയി.. എങ്ങനെ ഇതൊക്കെ പറഞ്ഞു മനസ്സിലാക്കും എന്‍റെ ഭഗവതീ കാത്തോളണേ...

“ നട അടക്കും രേവൂട്ടിപോയ്കൊള്ളൂ” ജിഷ്ന്വേട്ടന്റെ ശബ്ദമാണ് ചിന്തയില്‍ നിന്നുണര്‍ത്തിയത്‌..

“ ഏട്ടന്‍ വരണില്ലേ “ ?

“ ഇല്ല, സുരേഷും മനോജും നമ്മുടെ എല്‍.പി. സ്കൂള്‍നു അടുത്ത് ഏഴു മണിക്കെത്തും. തനിക്കറിയാലോ മനോജിന്‍റെ അമ്മയെ അഡ്മിറ്റ്‌ ചെയ്ത കാര്യം. അച്ഛന്‍ മരിച്ചിട്ട് പതിനഞ്ചു വര്‍ഷത്തില്‍ ഏറെയായി. ആകെയുള്ള പെങ്ങള്‍ കല്യാണം കഴിഞ്ഞ് ഒറീസ്സയില്‍. അളിയന്‍ ഒരു മാതിരി ആണെന്നാ പറഞ്ഞു കേട്ടത്. ആകെയുള്ളത് അമ്മ മാത്രാണ്.. ആ ആശ്രയവും ഇല്ലാതെ ആയാല്‍.. കാണാന്‍ വയ്യ അവന്‍റെ സങ്കടം. ആര്‍ക്കും ഒരു പ്രതീക്ഷയും ഇല്ല. പോകുന്നത്ര പോകട്ടെ എന്നാ നിലയിലാ ആശുപത്രിക്കാര്‍. പണം വാരിയെറിഞ്ഞാല്‍ ചിലപ്പോ കുറച്ചു ദിവസം കൂടി ആയുസ്സ് നീട്ടി കിട്ടും.. “

“ പിണക്കമാണോ ജിഷ്ന്വേട്ടാ എന്നോട്? “ ചോദ്യത്തിന് മറുപടി തരാതെ തന്നെ ജിഷ്ന്വേട്ടന്‍ നടന്നു നീങ്ങി. ഒരിത്തിരി മുന്നോട്ടു നടന്നു തിരിഞ്ഞു നോക്കിയപ്പോള്‍ നാലു മിഴിയിണകളില്‍ മഴവില്ല് തീര്‍ത്തിരിക്കുന്നു കണ്ണുനീര്‍...


 പിന്നീട് രണ്ടു മൂന്നു ആഴ്ചയോളം കണ്ടതേയില്ല ജിഷ്ന്വേട്ടനെ. മഹിയേട്ടന്‍ പറഞ്ഞാണ് അറിഞ്ഞത് കൂട്ടുകാരന്‍റെ അമ്മ മരിച്ചു പോയതും കുറച്ച് ദിവസത്തേക്ക് കൂടെ നിക്കാന്‍ ജിഷ്ണുഏട്ടന്‍ മാത്രേ ഉള്ളൂ എന്നും.

ഒരു മാസത്തിനു ശേഷം ജിഷ്ന്വേട്ടന്‍ തിരിച്ചു വന്നപ്പോള്‍ വാടിക്കൊഴിയാറായ പൂവുകള്‍ പിന്നെയും തളിര്‍ത്തു. എരിഞ്ഞിപ്പൂക്കള്‍ നടവഴികളില്‍ പൂമെത്ത വിരിച്ചു.. തഴുകി തലോടുന്ന കാറ്റ് വീണ്ടും വീണ്ടും ജിഷ്ണു ഏട്ടന്റെ മണവുവായി എന്നെ മൂടി.. വര്‍ണ്ണങ്ങള്‍ ചാലിച്ച മോഹങ്ങള്‍ക്ക് ചിറകു വിരിച്ച് നാട്ടു വഴികളിലും വയലേലകളിലും സ്വപ്നങ്ങള്‍ വിതച്ചു..

ഇന്നും തന്നെ കാത്തു നിക്കുന്ന എരിഞ്ഞി മരച്ചുവട്ടിലേക്ക് ഓടേണ്ടി വരും തനിക്ക്.. വൈകിയല്ലോ ഭഗവതീ .... തുളസിക്ക് വെള്ളം ഒഴിക്കാന്‍ കിണ്ടി എവിടെ .. ഈ മാളു ഏടത്തിക്ക് ചിലപ്പോ ഓര്‍മ്മയുണ്ടാവില്ല, ഒന്നും എടുത്തയിടത്ത് തിരിച്ചു വെക്കില്ല..

“ ഏടത്തി.. മാളു ഏടത്തി .. ആ കിണ്ടി എവിടെയാ. എനിക്ക് നേരം വൈകുന്നു.. ദേ ആ ഈശ്വരന്‍ നമ്പൂതിരി എന്നും നട കൃത്യ സമയത്ത് അടക്കുന്ന ആളാ.. “

‘ നീയിതു എന്തൊക്കെയാ രേവൂ വിളിച്ചു കൂവണെ?”. ജീവിതത്തിനിടയില്‍ എപ്പോഴോ പകുതിക്ക് വിളിച്ചുണര്‍ത്തിയ കട്ടിയുള്ള മീശയുടെ കുത്തല്‍ ആയി അജിത്ത് ഏട്ടന്‍... “ എണീക്ക് നേരം വെളുത്തു.. കുട്ട്യോള്‍ക്ക് ഇന്ന് നേരത്തെ പോകേണ്ടതാ സ്കൂളില്.. ‍ പോ, പോയി ഭക്ഷണം റെഡിയാക്കു.. “ ..
 


 സിങ്കില്‍ നിരത്തി വച്ച പാത്രങ്ങല്‍ക്കടിയിലെ കരികള്‍ക്ക് മേലെ ചാരം കൊണ്ട് അമര്‍ത്തി അമര്‍ത്തി ഉരക്കുമ്പോള്‍ ഇവിടെ ഈ രേവൂട്ടിയും ഓര്‍മ്മകള്‍ക്ക് മേലെ ചാരം അമര്‍ത്തി തിരുമ്പുകയായിരുന്നു..!!!

Saturday, March 24, 2012

നിന്‍റെ കൈകോര്‍ത്തു ഈ തീരത്ത് കൂടെ നടക്കുമ്പോഴും
ഒരു കുഞ്ഞു തിര വന്നെന്‍റെ പാദങ്ങളെ നനച്ചെങ്കില്‍ എന്ന് മാത്രേ ആഗ്രഹിച്ചുള്ളൂ. അതിനുമപ്പുറത്തെക്കുള്ള സ്വപ്നങ്ങള്‍ക്ക് തടയിടെണ്ടി വന്നത്
പക്വതയാര്‍ന്ന പ്രണയത്തിലെ അതിര്‍വരമ്പുകള്‍ നീ ചൂണ്ടിക്കാണിച്ചു തന്നത് കൊണ്ടായിരുന്നു..
എങ്കിലും.... കുഞ്ഞു കുഞ്ഞു പിണക്കങ്ങളും കുറുമ്പുകളും വാശികളുമൊക്കെയായി
എന്നെ കൂടെ കൂട്ടിയ നീ,

നേരിന്‍റെ വേവില്‍ ചുട്ടുപഴുക്കുമ്പോള്‍ മനസ്സില്‍ പ്രണയം പൂക്കില്ലെന്നു
നിസ്സംഗതയോടെ മൊഴിഞ്ഞ നീ,

ഇന്ന് ഞാന്‍ ആവശ്യപ്പെടാതെ തന്നെ എന്നെ വന്നു മൂടിയിരിക്കുന്നു..

ഒരു നനുത്ത കുളിരായി മേനിയില്‍ വന്നു പൊതിഞ്ഞിരിക്കുന്നു ....

പ്രണയത്തിന്‍റെ, വാത്സല്യത്തിന്റെ ഈ തിരകള്‍ക്കിടയില്‍ സുരക്ഷിതയാണ് ഞാനിന്നു.... 

 എനിക്കും നിനക്കുമിടയില്‍ ഇനി മറ്റൊന്നില്ല
നേര്‍ത്തൊരു ശ്വാസത്തിന്റെ വിടവു പോലും....... !!!!!

Tuesday, March 20, 2012

വിലക്കെടുക്കാത്ത കളിപ്പാട്ടങ്ങള്‍

വിലക്കെടുക്കാത്ത കളിപ്പാട്ടങ്ങള്‍
Add caption
ആളുകള്‍ കൂടിയ ചന്തയില്‍
അയാള്‍ വിളിച്ചുകൂവി,
"കളിപ്പാട്ടങ്ങള്‍,കളിപ്പാട്ടങ്ങള്‍"
മനുഷ്യാരവങ്ങള്‍ക്കിടയില്‍
ആ വൃദ്ധന്‍റെ ജല്‍പ്പനങ്ങള്‍
വൃഥാവിലായി.
നെറ്റിയിലടിഞ്ഞ വിയര്‍പ്പുതുള്ളികള്‍
തുടച്ചുമാറ്റി വീണ്ടുമയാള്‍
വിളിച്ചു കൂവിക്കൊണ്ടേയിരുന്നു,
"കളിപ്പാട്ടങ്ങള്‍, കളിപ്പാട്ടങ്ങള്‍"

വഴിയാത്രക്കാരില്‍ ചിലര്‍ അയാള്‍ക്ക്‌ ചുറ്റുംകൂടി
നിരത്തിവച്ചിരിക്കുന്ന അഞ്ചുപാവകളില്‍
അവരുടെ കണ്ണുകള്‍ പരത്തിനടന്നു.
വൃദ്ധന്‍റെ കണ്ണുകളില്‍ ആശ്വാസത്തിന്റെ തിളക്കം
അയാള്‍ എഴുന്നേറ്റു.

യാത്രക്കാര്‍ പാവകള്‍ക്കരികിലേക്ക് വന്നു
കളിപ്പാട്ടങ്ങളുടെ കൈയും കാലും
അവര്‍ പിടിച്ചുനോക്കി.
പാവകളെ ഓരോന്നായി മാറ്റിനിര്‍ത്തി
അവരതിനു ചുറ്റും നടന്നുനോക്കി,
താണും ചെരിഞ്ഞും കുനിഞ്ഞും
അതിന്റെ കണ്ണും മൂക്കും വായും
അവര്‍ പരിശോധിച്ചു, മതി വരുവോളം.

സ്വയം പിറുപിറുത്തും
പരസ്പരം എന്തോ പറഞ്ഞും
ചിലര്‍ തിരിച്ചുപോയി,
മറ്റുചിലര്‍ ആലോചനയോടെ അവിടെ നിന്നു
" ഏതെങ്കിലും ഒന്നിനെയെങ്കിലും"
ദൈന്യതയുടെ തളര്‍ന്ന ശബ്ദത്തില്‍
ആ വൃദ്ധന്‍ പിന്നെയും വിളിച്ചു
കൂവിക്കൊണ്ടേയിരുന്നു
വീണ്ടും "കളിപ്പാട്ടങ്ങള്‍, കളിപ്പാട്ടങ്ങള്‍"

മറ്റൊരു വഴിയാത്രക്കാരന്‍
കളിപ്പാവള്‍ക്കരികിലേക്കു വന്നു
അതിലൊന്നില്‍ അയാളുടെകണ്ണുകളുടക്കി
ആ കച്ചവടം നടന്നു.

ആശ്വാസത്തിന്റെ ഒരുതിരി വെട്ടവുമായി
ആ വൃദ്ധന്‍ നടന്നു നീങ്ങി
ജീവനുള്ള തന്റെ ബാക്കി, നാലു
കളിപ്പാവകളെയും കൊണ്ട്
ഉവ്വ്,
അതയാളുടെ പെണ്‍മക്കളായിരുന്നു
ആരും,
വിലക്കെടുക്കാത്ത കളിപ്പാട്ടങ്ങള്‍.

Monday, February 27, 2012

ഒരു നിമിഷത്തെ മൌനത്തില്‍ പോലും
തനുവും മനവും തളരുകയാണ്
കൂടെയുണ്ടാകില്ലേ എന്ന ചിന്ത
ആത്മാവിനെ പോലും നീറ്റുന്നു
നിന്‍റെ നിശ്വാസമായിരുന്നോ
എന്‍റെ ശ്വാസവും ജീവനും???

Saturday, February 18, 2012

നിന്‍റെ മൌനം തീര്‍ക്കുന്നത് ചന്ദന ചിതയാണ്
കത്തിയെരിയുന്നത് ഹൃദയവും ..
വാചാലതയില്‍ പെരുമഴ പെയ്യുമ്പോ
പുനര്‍ജന്മമെന്തെന്നറിയുന്നു..
നീ വാക്കുകള്‍ കൊണ്ടൊന്നു തഴുകൂ
ചിത എരിഞ്ഞു തീരും മുന്നേ
ഉയര്‍ത്തെഴുന്നെല്‍ക്കട്ടെ ഞാനും.....

Friday, February 17, 2012

എനിക്കായ്‌ തുറന്നു തന്നൊരു ഹൃദയത്തിലേക്ക്
പതിയെ നടന്നു കയറുകയായിരുന്നു
ഇവിടെ ഞാന്‍ സുരക്ഷിതയാണ് ഇനി നിന്റെ
ഹൃദയം താഴിട്ടു പൂട്ടുക.. തുറക്കുന്നത് ഇനി
എനിക്കിറങ്ങാന്‍ മാത്രം... മരണത്തിലേക്ക്.....

Wednesday, December 28, 2011

അവാര്‍ഡ്‌

രാവിലെ തന്നെ ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഗംഗ എഴുന്നേറ്റത്‌.ഇതാരാപ്പോ ഇത്ര പുലര്‍ച്ചെ.ശങ്കര മാമ ആയിരിക്വോ..ഊഹം തെറ്റിയില്ല. "മോളെ ഗംഗെ, നീ വാര്‍ത്ത‍ കേട്ടോ ഇത്തവണത്തെ ഏറ്റവും നല്ല കഥാ സമാഹാരത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു., എന്റെ മോള്കാ കിട്ടിയത്‌.ഇനീം കിടന്നുറങ്ങാതെ വേഗം ഒരുങ്ങിക്കോളൂ പത്രക്കാരും ടിവിക്കാരും ഏഴു മണിക്ക് തന്നെ "അഞ്ജന"ത്തില്‍ എത്തുംന്നാ വിളിച്ചു പറഞ്ഞെ.. മാമേം പുറപ്പെടുകയായി". തിരിച്ചെന്തെന്കിലും പറയും മുന്നേ മാമ ഫോണ്‍ വച്ചു.വാര്‍ത്ത കേട്ടിട്ടും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല തനിക്ക്‌.. സമയം അഞ്ചു മണി ആയതേയുള്ളൂ.ഇനി ഉറക്കം നടക്കില്ല.അഴിഞ്ഞ മുടിയിഴകള്‍ വാരിക്കെട്ടി അടുക്കളയിലേക്കു നടക്കുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ഇത്രയും വേഗമോ, എല്ലാം ഇന്നലെ കഴിഞ്ഞപോലെ.അമ്പലത്തിലെ പ്രതിഷ്ഠാ ദിനമായിരുന്നു അന്ന്.ഒരു ചുവന്ന പട്ടു പാവാടയും ഇട്ടു കൂട്ടുകാരികളോടൊപ്പം കൂടി തായമ്പക ആസ്വദിക്കുകയായിരുന്നു താന്‍ .കൊട്ടിന്റെ മേളത്തില്‍ എപ്പോളോ ആ ചെണ്ടക്കോല്‍ അയാളുടെ കൈയില്‍ നിന്നും പറന്നു വീണതു എന്റെ മടിയിലേക്ക്.വിയര്‍പ്പ് പറ്റിപ്പിടിച്ച ആ കോല്‍ എടുത്തു കൊടുക്കാന്‍ തുനിയുമ്പോളെക്കും അയാള്‍ മറ്റൊരു കോല് ചെണ്ടയുടെ കെട്ടില്‍ നിന്നും വലിച്ചുരിയിരുന്നു.പിന്നെ അത് എന്റെ കൈയില്‍ തന്നെയായി, കൂട്ടുകാരികള്‍ക്ക് കളിയാക്കാന്‍ ഒരു കാരണവും. പുലര്‍ച്ചെ രണ്ടു മണിക്കു ഭഗവതീടെ കളത്തില്‍ അരി കാണാന്‍ ചുറ്റമ്പലത്തിനുള്ളിലേക്ക് കയറി , ഒരു കല്‍തൂണിനു അരികില്‍ ഇരുന്നതായിരുന്നു താന്‍. പെട്ടന്ന് ചെവിയില്‍ ഒരു സീല്‍ക്കാരം".ചുകപ്പുടുത്തു ഭഗവതീടെ അടുത്ത നിക്കണ്ടാട്ടോ.. ഇത്തിരി മാറിയിരുക്ക്, പിന്നെ ആ കോല് കൈയില്‍ തന്നെ വച്ചോളൂട്ടോ...." അതായിരുന്നു തുടക്കം... പ്രണയത്തിന്റെ തീവ്രതയില്‍ ഋതുഭേദങ്ങള്‍ പോയതറിഞ്ഞില്ല. ഭഗവതി സാക്ഷിയായി എല്ലാ വെള്ളിയാഴ്ചകളിലും കണ്ടുമുട്ടി.സ്വപ്‌നങ്ങള്‍ നെയ്തു പൂര്‍ത്തിയാക്കും മുന്നേ അറിഞ്ഞു, വളര്‍ത്തി പഠിപ്പിച്ചതിനു പകരമായി ഹരീടെ മാമന്‍ സ്വന്തം മകളെ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു എന്ന്. തനിക്ക് വേണ്ടി ഒരുപാടുപേര്‍ സങ്കടപ്പെടുന്നതിലും നല്ലത് എല്ലാര്‍ക്കും വേണ്ടി താനൊരാള്‍ സങ്കടപ്പെടുന്നതാണ് ... എല്ലാം മറക്കാന്‍ പറഞ്ഞു അമ്പലനട ഇറങ്ങുമ്പോള്‍ വെറുതെയെങ്കിലും പ്രതീക്ഷിച്ചു ഒരു പിന്‍വിളി.കേട്ടില്ല അന്ന് ഹരി വിളിച്ചിരുന്നോ മനസ്സിലെങ്കിലും..?
                                                                                                                                         
ആറു മാസം കഴിഞ്ഞപ്പോള്‍ അറിഞ്ഞു ഹരീടെ വിവാഹം കഴിഞ്ഞു മുറപ്പെണ്ണ്‍മായി,മാമനു ശേഷം അമ്പലത്തിലെ ശാന്തി ഹരി ഏറ്റെടുതതോടെ തന്‍റെ അമ്പലത്തിലേക്കുള്ള പോക്കും മനപൂര്‍വം ഒഴിവാക്കി.ഹരിയോട് പറയാനുള്ളതെല്ലാം പിന്നീട ഏറ്റുവാങ്ങിയത്‌ തന്റെ ഡയറി ആയിരുന്നു.പരാതിയും പരിഭവങ്ങളും കുസ്രുതിയും ദേഷ്യവും എല്ലാം. അച്ഛനും അമ്മയും ഇല്ലാത്ത തന്നെ അന്നും നോക്കിയത് ശങ്കരമാമ തന്നെയായിരുന്നു.തന്‍റെ മൌനത്തിന്റെ കാരണമറിയാതെ അന്നോത്തിരി വിഷമിച്ചു മാമ. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു തകര്‍ന്നിരിക്കുന്ന സമയത്താണ് മായ വന്നത്.കണ്ണീരു വീണു നനഞ്ഞ തന്‍റെ ഡയറി ഒരിക്കല്‍ അവള്‍ക്കു കിട്ടിയപ്പോള്‍ അവളാണ് പറഞ്ഞത്‌ എഴുതിയതെല്ലാം പ്രസിദ്ധീകരിക്കണം.. നിന്റെ ജീവിതം ഇനി നീയാണ് തീരുമാനിക്കേണ്ടത് എന്ന്.സ്വയം അതിനു മിനക്കെടില്ല എന്ന് കരുതീട്ടാവും പാവം മാസങ്ങളോളം അലഞ്ഞു അതൊക്കെ ഒന്ന് പ്രസിദ്ധീകരിക്കാന്‍.മായയുടെ ശ്രമം വിഫലമായില്ല.എല്ലാ കഥകളും പ്രസാധനത്തിന് കൊടുത്തു, അതോടുകൂടി ഗ്രാമത്തിന്റെ വിശുദ്ധിയില്‍ നിന്നും തന്റെ ജീവിതം നാഗരികതയുടെ മായ പ്രപഞ്ചത്തിലേക്ക് പറിച്ചു മാറ്റപ്പെട്ടു.ഹരീടെ ഓര്‍മ്മകളെ മനസ്സില്‍ താലോലിച്ചു, ഒറ്റയ്ക്കുള്ള താമസം പലപ്പോഴും മനം മടുപ്പിച്ചെങ്കിലും ചുറ്റും ചിതറിക്കിടക്കുന്ന പുസ്തകത്താളുകളില്‍ മുഖം പൂഴ്ത്തി എല്ലാ ഓര്‍മ്മകളേയും കണ്ണീരില്‍ കുതിര്‍ത്തു. പുസ്തക പ്രസാധനം മായ തന്നെ മുന്നില്‍ നിന്ന് പ്രശസ്തനായ ഒരു കഥാകാരനെ കൊണ്ട് ചെയ്യിപ്പിച്ചു.നിര്‍ജീവമായ മനസ്സോടെ എല്ലാം നോക്കിക്കണ്ടതല്ലാതെ ഒരു നന്ദി വാക്കുപോലും തന്‍റെ മരവിച്ച മനസ്സില്‍ നിന്നും പുറത്തേക്ക് വന്നില്ല. ഇരുപത്തിരണ്ടു വയസ്സ് മാത്രം പ്രായമുള്ള ഇവളോ ഇത് എഴുതിയതെന്ന അവജ്ഞ പലരുടെയും മുഖഭാവത്തിലും സംസാരത്തിലും നിഴലിച്ചിരുന്നു എങ്കിലും പതിയെ പതിയെ വായനക്കാര്‍ പുസ്തകത്തെ ഏറ്റെടുത്തു....

ചിന്തകള്‍ മുഴുമിക്കുന്നതിനു മുന്നേ തന്നെ ശങ്കരമാമ "ഇനീം ഒരുങ്ങിയില്ലേ കുട്ട്യേ..." എന്ന ചോദ്യവുമായി എത്തി.. ധൃതിയില്‍ ഒന്നു കുളിച്ചു എന്തുടുക്കുമെന്ന വേവലാതിയോടെ അലമാരയില്‍ തപ്പിയപ്പോ കയ്യില്‍ കിട്ടിയത് ഒരു നിറമാലക്ക് ഉടുക്കുവാന്‍ വേണ്ടി ഹരി വാങ്ങിത്തന്ന ചുകപ്പും സ്വര്‍ണ നിറവും ഇഴുകിച്ചേര്‍ന്ന കരയുള്ള സെറ്റും മുണ്ട്.കണ്മഷിയും ഇട്ടു നെറ്റിയില്‍ ഒരു വട്ടപ്പൊട്ടും വച്ച് കണ്ണാടി നോക്കിയപ്പോ ഹരിക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന സിന്ദൂരരേഖ തന്നെ നോക്കി സഹതപിച്ചുവോ. താഴെ ആളുകള്‍ വന്നു തുടങ്ങി. ഓര്‍മകളെ ഹൃദയത്തിന്റെ മൂടുപടത്തിനിടയില്‍ ഒളിപ്പിച്ചു ജീവനില്ലാത്ത ചിരി അവര്‍ക്ക് സമ്മാനിക്കുമ്പോ തന്‍റെ ചുണ്ടുകള്‍ വിഭ്രുംന്ജിച്ചുവോ, അവിടുന്ന് നഗരത്തിലെ പ്രശസ്തമായ ഹാളിലേക്ക് തന്നെ സ്വാഗതം ചെയ്യുമ്പോ കൂടി നിന്ന കാണികളുടെ നോട്ടം അഭിമുഖീകരിക്കാനാകാതെ മുഖം കുനിച്ചു നടന്നു.

വേദിയില്‍ പ്രശസ്തര്‍ക്കൊപ്പം ഇരിക്കുമ്പോഴും ശൂന്യത മാത്രമായി മനസ്സില്‍.വിളക്ക് കൊളുത്തി, അവരുടെയെല്ലാം സ്വാഗത പ്രസംഗങ്ങള്‍ കഴിഞ്ഞു അവാര്‍ഡ്‌ ഏറ്റുവാങ്ങി , കാണികള്‍ക്ക് വേണ്ടി എന്തെങ്കിലും രണ്ടു വാക്ക് സംസാരിക്കാന്‍ പറയുമ്പോഴും വാക്കുകള്‍ കിട്ടാതെ ഓര്‍മകളുടെ നെരിപ്പോടില്‍ ചുട്ടു നീറുകയായിരുന്നു താന്‍.എങ്കിലും കേവലം ഒരു നന്ദി വാക്കില്‍ എല്ലാം ഒതുക്കി തിരിച്ചു വരുമ്പോള്‍ വെറുതെയെങ്കിലും നോക്കി താന്‍ ആ അവാര്‍ഡ്.അനുഭവിച്ചു തീര്‍ത്ത ദുരന്തങ്ങളുടെയും ഒഴുക്കിയ കണ്ണിരിന്റെയും കഥകള്‍ പകര്‍ത്തിയപ്പോ വായനക്കാര്‍ അതിനു വിലയിട്ടിരിക്കുന്നു, ഇരുപതിനായിരത്തിയൊന്നു രൂപയും പ്രശസ്തി പത്രവും.